8 “യെഹൂദയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും നിങ്ങൾ യഹോവയ്ക്കു പ്രത്യേക വഴിപാടായി വേർതിരിക്കുന്ന പ്രദേശമായിരിക്കും. അതിന് 25,000 മുഴം വീതിയുണ്ടായിരിക്കും. അതിന്റെ നീളം കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രപ്രദേശത്തിന്റെ നീളത്തിനു തുല്യമായിരിക്കും. വിശുദ്ധമന്ദിരം അതിന്റെ മധ്യത്തിൽ ആയിരിക്കും.
9 “യഹോവയ്ക്കു നിങ്ങൾ വഴിപാടായി വേർതിരിക്കുന്ന പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കും. 10 ഇത് പുരോഹിതന്മാർക്കുള്ള വിശുദ്ധസ്ഥലമായിരിക്കും. വടക്കുഭാഗത്ത് അത് 25,000 മുഴം നീളത്തിലായിരിക്കും. പടിഞ്ഞാറുഭാഗത്ത് അതിന്റെ വീതി 10,000 മുഴവും, കിഴക്കുഭാഗത്ത് 10,000 മുഴവുമായിരിക്കും. തെക്കേഭാഗത്തും നീളം 25,000 മുഴമായിരിക്കും. അതിന്റെ മധ്യത്തിൽ യഹോവയുടെ ആലയമായിരിക്കും. 11 ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ. 12 അത് ലേവ്യർക്കു കൊടുത്ത അവകാശദേശത്തിന്റെ അതിരിനോടുചേർന്ന്, ദേശത്തിന്റെ വിശുദ്ധ അംശത്തിൽനിന്ന് ഇവർക്കു നൽകപ്പെടുന്ന അതിവിശുദ്ധമായ സവിശേഷദാനമായിരിക്കും.
13 “പുരോഹിതന്മാരുടെ ഈ പ്രദേശത്തോടു ചേർന്ന് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരു ഓഹരി ഉണ്ടായിരിക്കും. അതിന്റെ ആകെ നീളം 25,000 മുഴവും, വീതി 10,000 മുഴവും തന്നെ. 14 അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്.
15 “ശേഷിച്ച സ്ഥലം, 5,000 മുഴം വീതിയിലും 25,000 മുഴം നീളത്തിലുമുള്ളത്, നഗരത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടിയും ഭവനങ്ങൾക്കും മേച്ചിൽസ്ഥലങ്ങൾക്കുംവേണ്ടിയും ആയിരിക്കണം. നഗരം അതിന്റെ മധ്യത്തിൽ ആയിരിക്കും. 16 അതിന്റെ അളവുകൾ ഇപ്രകാരം ആയിരിക്കണം: വടക്കേവശം 4,500 മുഴം;[a] തെക്കേവശം 4,500 മുഴം; കിഴക്കേവശം 4,500 മുഴം; പടിഞ്ഞാറേവശം 4,500 മുഴം. 17 നഗരത്തിനുവേണ്ടിയുള്ള മേച്ചിൽപ്പുറം വടക്ക് 250 മുഴവും[b] തെക്ക് 250 മുഴവും കിഴക്ക് 250 മുഴവും പടിഞ്ഞാറ് 250 മുഴവും ദൈർഘ്യമുള്ളതായിരിക്കും. 18 അവശേഷിക്കുന്ന സ്ഥലം വിശുദ്ധഅംശത്തിന്റെ അതിരിനോടുചേർന്ന് അതിന്റെ നീളത്തിനൊത്ത് കിഴക്കോട്ടു 10,000 മുഴവും, പടിഞ്ഞാറോട്ടു 10,000 മുഴവും ആയിരിക്കും. അതിലെ ഉത്പന്നങ്ങൾ നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനത്തിനുവേണ്ടി ആയിരിക്കും. 19 അതിൽ കൃഷിചെയ്യുന്ന കൃഷിക്കാർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവർ ആയിരിക്കും. 20 ഓരോ വശത്തും 25,000 മുഴംവീതമുള്ള ഒരു സമചതുരമാണ് മുഴുവൻ സ്ഥലവും. വിശുദ്ധസ്ഥലം ഒരു സവിശേഷ ദാനമായി നഗരത്തിന്റെ സ്വത്തിനോടുചേർത്ത് നിങ്ങൾ വേർതിരിക്കും.
21 “വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും. 22 അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും.
-
a ഏക. 2.4 കി.മീ.
b ഏക. 135 മീ.
c ഏക. 9.5 കി.മീ.
d യഹോവ അവിടെ സന്നിഹിതനാണ് എന്നർഥം.