മനുഷ്യകുലത്തിൽനിന്ന് അവരുടെ സ്മരണ മായിക്കും എന്നും ഞാൻ പറഞ്ഞു.
27 എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു,
അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും,
‘ഞങ്ങളുടെ കരം വിജയിച്ചു;
യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’ ”
28 അവർ ബുദ്ധിയില്ലാത്ത ജനം,
അവർക്കു വിവേചനശക്തിയില്ല.
29 അവർ വിവേകികളായിരുന്നെങ്കിൽ ഇതു ഗ്രഹിക്കുമായിരുന്നു,
അവരുടെ അന്ത്യം എന്താകുമെന്നു വിവേചിക്കുമായിരുന്നു.
30 അവരുടെ പാറ അവരെ വിറ്റുകളയുകയും
യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ,
ഒരുവൻ ആയിരത്തെയും
ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?
31 അവരുടെ പാറ നമ്മുടെ പാറപോലെ അല്ല
എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.
32 അവരുടെ മുന്തിരി സൊദോമിലെ മുന്തിരിയിൽനിന്നും
ഗൊമോറായിലെ വയലുകളിൽനിന്നുമുള്ളതാകുന്നു.
അവരുടെ മുന്തിരിപ്പഴങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു;
അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളതാകുന്നു.
33 അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം;
മൂർഖന്റെ മാരകവിഷംതന്നെ.
34 “ഇത് എന്റെപക്കൽ സംഭരിക്കുകയും
എന്റെ കലവറകളിൽ മുദ്രവെച്ചു സൂക്ഷിച്ചിരിക്കുകയുമല്ലേ?
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
35 ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും.
തക്കസമയത്ത് അവരുടെ കാൽ വഴുതും,
അവരുടെ അനർഥകാലം സമീപമായിരിക്കുന്നു,
അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”
36 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും
അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ,
യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും
തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.
37 അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ,
അവർ അഭയം കണ്ടെത്തിയ പാറ,
38 അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ,
അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ?
അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ!
അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
39 “ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക!
ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു,
ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു,
എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.
40 എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു:
എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,
41 എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി,
ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ,
എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും
എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
42 എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും,
എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും;
കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം,
ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
43 ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക.
അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും.
അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും;
അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.
44 മോശ നൂന്റെ മകനായ യോശുവയോടൊപ്പം[b] വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു. 45 മോശ ഈ വചനങ്ങളെല്ലാം ഇസ്രായേലിനോടു ചൊല്ലിത്തീർന്നശേഷം അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു: 46 “ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക. 47 ഇവ നിങ്ങൾക്കു കേവലം വ്യർഥമായ കാര്യങ്ങളല്ല—അവ നിങ്ങളുടെ ജീവൻ ആകുന്നു. നിങ്ങൾ അവകാശമാക്കാൻ യോർദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ ഇവയാൽ ദീർഘായുസ്സോടെ ഇരിക്കും.”
മോശ നെബോ മലമുകളിലേക്ക്
48 ആ ദിവസംതന്നെ യഹോവ മോശയോടു കൽപ്പിച്ചു: 49 “യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക. 50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും. 51 സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്. 52 അതുകൊണ്ട് നീ ദൂരത്തുനിന്ന് ആ ദേശം കാണും. പക്ഷേ ഇസ്രായേൽജനതയ്ക്കു ഞാൻ നൽകുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല.”