10 നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുകയും നീ അവരെ ബദ്ധന്മാരായി പിടിക്കുകയും ചെയ്താൽ 11 ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ട് അവളെ ഭാര്യയായി എടുക്കുവാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ, 12 നീ അവളെ വീട്ടിൽ കൊണ്ടുപോകണം; അവൾ തല മുണ്ഡനം ചെയ്ത്, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി, 13 നിന്റെ വീട്ടിൽ വസിച്ച് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ച് ദുഃഖിക്കയും ചെയ്തശേഷം, നീ അവളുടെ അടുക്കൽ ചെന്ന് അവൾക്ക് ഭർത്താവായും അവൾ നിനക്ക് ഭാര്യയായും ഇരിക്കണം. 14 എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കണം; അവളെ ഒരിക്കലും വിലയ്ക്ക് വില്‍ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്.
15 രണ്ടു ഭാര്യമാർ ഉള്ള ഒരുവൻ ഒരാളെ ഇഷ്ടപ്പെടുകയും മറ്റെ ഭാര്യയോട് ഇഷ്ടമില്ലാതിരിക്കുകയും, അവർ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കുകയും ചെയ്താൽ 16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്ക് ഭാഗിച്ചു കൊടുക്കുമ്പോൾ, ആദ്യജാതൻ അനിഷ്ടയുടെ മകനാണെങ്കിൽ അവനു പകരം ഇഷ്ടമുള്ള ഭാര്യയുടെ മകന് ജ്യേഷ്ഠാവകാശം കൊടുക്കരുത്. 17 തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനായി സ്വീകരിക്കണം; ആ മകൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.
18 അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാൽ അനുസരിക്കാതെയുമിരിക്കുന്ന ശാഠ്യക്കാരനും മത്സരിയുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുപോയി: 20 “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു” എന്ന് പട്ടണത്തിലെ മൂപ്പന്മാരോട് പറയണം. 21 പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം; യിസ്രായേലെല്ലാം കേട്ട് ഭയപ്പെടണം.
22 ഒരുവൻ മരണയോഗ്യമായ ഒരു പാപംചെയ്തിട്ട് അവനെ ഒരു മരത്തിൽ തൂക്കി കൊന്നാൽ 23 അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും കിടക്കരുത്; അന്നുതന്നെ അത് കുഴിച്ചിടണം; മരത്തിന്മേൽ തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.
<- ആവർത്തനപുസ്തകം 20ആവർത്തനപുസ്തകം 22 ->